Monday, April 1, 2013

           ബഹുകൃതവേഷം


       സാധാരണനിലയില്‍ ഒരാള്‍ - അത് രാജാവാകട്ടെ, മന്ത്രിയാകട്ടെ, ആരുമാകട്ടെ – തന്‍റെ ഭാര്യയെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുന്നു എന്ന് കരുതുക. ആ സ്ത്രീ എന്തായിരിക്കും ചെയ്യുക? വാക്കുകൊണ്ടോ പ്രവര്‍ത്തികൊണ്ടോ എതിര്‍ക്കുക, സ്വന്തം വീട്ടുകാരോടോ ഭര്‍ത്താവിന്‍റെ വീട്ടുകാരോടോ പരാതിപ്പെടുക, സ്വന്തം വീട്ടില്‍ പോയി താമസിക്കുക, ഒരു നിവര്‍ത്തിയുമില്ലെങ്കില്‍ പോലീസിനെയോ കോടതിയെയോ സമീപിക്കുക. ഇവയൊക്കെയാകില്ലേ ആ സ്ത്രീ ചെയ്യുക. അല്ലാതെ ഭര്‍ത്താവിന്‍റെ മേലധികാരിക്കോ സഹപ്രവര്‍ത്തകര്‍ക്കോ പരാതി എഴുതി കൊടുക്കുകയല്ലല്ലോ ചെയ്യുക? അഥവാ ഒരു സ്ത്രീ അങ്ങനെ ചെയ്യുന്നു എന്നു കരുതുക. കേള്‍ക്കുന്നവര്‍  എന്ത് വിചാരിക്കും? ഒന്നുകില്‍ ആ സ്ത്രീയ്ക്ക് മാനസികമായ തകരാറുണ്ട്. അല്ലെങ്കില്‍ അവരുടെ ലക്ഷ്യം മറ്റെന്തോ ആണ്. അങ്ങനെയല്ലേ ചിന്തിക്കുക?


     ഞാന്‍ ഇത് പറഞ്ഞത് ഒരു വാര്‍ത്ത കേട്ടതുകൊണ്ടാണ്?  ദക്ഷിണരാജ്യത്തെ ഒരു മന്ത്രിയുടെ ഭാര്യയായ ഭാമിനിക്കുഞ്ഞമ്മ ഭര്‍ത്താവ്‌ ഉപദ്രവിക്കുന്നു എന്ന് അവിടുത്തെ പ്രധാനമന്ത്രിയ്ക്ക് പരാതി എഴുതിക്കൊടുത്തുപോലും. എല്ലാവിധ നിയമസംവിധാനങ്ങളും ഉള്ള രാജ്യമാണത്. അവിടുത്തെ പ്രധാനമന്ത്രിയ്ക്ക് നിയമസംവിധാനത്തില്‍ കൈകടത്താന്‍ അധികാരവുമില്ല. പക്ഷെ പ്രധാനമന്ത്രി ആയിപ്പോയില്ലേ? എന്തെങ്കിലും മറുപടി പറയണമല്ലോ? ഗെറ്റ് ഔട്ട്‌ എന്ന് പറയാനാകില്ലല്ലോ? ബന്ധപ്പെട്ട മന്ത്രിയോട് ഞാന്‍ സംസാരിക്കാം എന്ന് പറഞ്ഞിരിക്കാം. അല്ലാതെ ‘പോയി പെട്ടെന്ന് കേസ്സുകൊടുക്ക്’ എന്ന് പറയണമായിരുന്നോ? സാധാരണനിലയില്‍ ഒരാള്‍ പോലും ഈ സാഹചര്യത്തില്‍ അങ്ങനെ പറയില്ലല്ലോ? പിന്നെയാണോ ഒരു പ്രധാനമന്ത്രി?


     പക്ഷെ ഭാമിനിക്കുഞ്ഞമ്മയുടെ ഇപ്പോഴത്തെ പരാതി പ്രധാനമന്ത്രി തന്നെ ചതിച്ചെന്നാണ്. പ്രധാനമന്ത്രി അസാദ്ധ്യമായ ഉറപ്പൊന്നും കൊടുത്തുകാണില്ല. വിഷമിക്കാതിരിക്കൂ, എല്ലാം ശരിയാകും എന്നോ മറ്റോ പറഞ്ഞിരിക്കാം. പരാതിക്കാരിയെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചിരിക്കാം. പക്ഷെ ഒന്നും ശരിയായില്ലെങ്കില്‍ ഉത്തരവാദികള്‍ കുഞ്ഞമ്മയും കൂട്ടുകാരുമല്ലേ? ഭര്‍ത്താവല്ലേ? അത് പ്രധാനമന്ത്രിയുടെ ചതി ആകുന്നതെങ്ങനെ?

ഇതെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന സാധാരണക്കാരന്‍ ഒന്നേ ചിന്തിക്കൂ. കുഞ്ഞമ്മയുടെ ലക്ഷ്യം ഭര്‍ത്താവിനെ വീട്ടിലും ഓഫീസിലും മോശക്കാരനാക്കുകയാണ്.


     അപ്പോള്‍ ഒന്നുകൂടി നമുക്ക് ചിന്തിക്കാം. ആ ഭര്‍ത്താവിനെ നശിപ്പിക്കാന്‍ ഒരുങ്ങിയിറങ്ങിയിരിക്കുന്ന ആരുടെയോ കയ്യിലെ ചട്ടുകമാകുകയാണ് കുഞ്ഞമ്മ. ഭീഷണിയിലൂടെയോ മറ്റോ അവരെക്കൊണ്ട് അയാള്‍ കാര്യം നടത്താന്‍ ശ്രമിക്കുന്നു. അതല്ലാതെ അവരുടെ പ്രശ്നം യഥാര്‍ഥത്തില്‍ ഉള്ളതാണെങ്കില്‍ കോടതിയിലൂടെ പരിഹാരം നേടാനല്ലേ ശ്രമിക്കേണ്ടത്? മന്ത്രിയെയും പ്രധാനമന്ത്രിയെയും നാണം കെടുത്താന്‍ ശ്രമിച്ചുകൊണ്ടല്ലല്ലോ? ചാനലുകളുടെ മുന്‍പില്‍ പ്രധാനമന്ത്രി ചതിച്ചു എന്ന് പറഞ്ഞുകൊണ്ടല്ലോ?


     ഇനി കേസെങ്ങാനും കൊടുത്താല്‍ പ്രധാനമന്ത്രിയെയും കക്ഷിയാക്കുമോ എന്തോ?

                       ********************

  കൃഷ്ണ

 




 



No comments: